Saturday, September 8, 2007

mimicriyum njaanum

മിമിക്രിയും പിന്നെ ഞാനും...
------------------------------
ഞാന്‍ തൃശ്ശൂര്‍ നവോദയയില്‍ 6 ല്‍ പഠിച്ചിരുന്ന കാലം.ഏകദേശം ആറാം ക്ലാസ്സിന്റെ അവസാന കാലഘട്ടത്തിലാണു മിമിക്സ്‌ ട്രൂപ്പ്‌ എന്ന ആശയം ഞങ്ങള്‍ കുറെ പേരുടെ മനസ്സില്‍ കുടിയേറുന്നത്‌.സ്കൂളിലെ സീനിയേഴ്സ്‌ ആയ ബിമല്‍കുമാര്‍,മനോജ്‌കുമാര്‍ മുതലായ ചേട്ടന്മാരുടെ മിമിക്രി പെര്‍ഫോമന്‍സ്‌ കണ്ടപ്പോളാണ്‌ ഇതിനു തുടക്കം. അങ്ങനെ ആറാം ക്ലാസ്സില്‍ തന്നെ 2 മിമിക്രി ട്രൂപ്പുകള്‍ പിറന്നു വീണു.അതില്‍ ഒരെണ്ണത്തിലെ അംഗമായിരുന്നു ഈ ഞാന്‍.പി.എസ്‌,കാളി,ജിനീഷ്‌,ഷാര്‍വിന്‍ എന്നവരായിരുന്നു ടീമിലെ മറ്റംഗങ്ങള്‍.ഞങ്ങളുടെ എതിര്‍ ടീമിലാകട്ടെ ബിന്റൊ,ജാണ്ടി,തൊരപ്പന്‍,ജിജൊ,വിജീഷ്‌,ഡെന്നി മുതലായ താരങ്ങളും.
എതിര്‍ ടീമിന്റെ ഒരു മാസ്റ്റര്‍ പീസ്‌ നമ്പറായിരുന്നു "സാമ്പാര്‍ പിവോ" എന്ന ഐറ്റം.സംഭവം എനിക്കു മൊത്തമായിട്ടു ഇപ്പോള്‍ ഓര്‍മ്മ കിട്ടുന്നില്ല എങ്കിലും ഞാന്‍ വിവരിക്കാം.കഥ ഇങ്ങിനെയാണ്‌-ഒരു ട്രയിന്‍ കമ്പാര്‍ട്‌മെന്റില്‍ 4 പേര്‍ ഇരിക്കുന്നു.ഒരു ഹിന്ദിക്കാരന്‍,മലയാളി പിന്നെ വേറെ രണ്ടു പേരും..ട്രയിനിന്റെ ജനല്‍ ഷട്ടര്‍ തുറക്കാന്‍ മലയാളിക്കു സാധിക്കുന്നില്ല.അപ്പൊള്‍ ഹിന്ദിക്കാരന്‍ തന്റെ മസില്‍ ഉപയോഗിച്ചു ഷട്ടര്‍ തുറക്കുന്നു.അതിനു ശേഷം തന്റെ മസില്‍ കാണിച്ചു മലയാളിയോടു പറയുന്നു"ചപ്പാത്തി ഖാവോ മസില്‍ ആ ജായേഗാ" പിന്നെ എന്തൊക്കെയോ കുറെ ചീളുകള്‍*...ഹിന്ദിക്കാരന്റെ ശല്യം സഹിക്കാന്‍ വയ്യാതെ മലയാളി അപായചങ്ങല കാണിച്ചു കൊടുത്തു അതു വലിച്ചു തരാന്‍ ആവശ്യപ്പെടുന്നു.അവന്‍ അതു വലിക്കുന്നു ..പോലീസ്‌ വരുന്നു ...അവനെ പൊക്കി കൊണ്ടു പോകുന്നു.അതിനു ശേഷം മലയാളിയുടെ കമന്റ്‌ "സാമ്പാര്‍ പിവൊ ബുദ്ധി ആ ജായേഗാ..".സദസ്സില്‍ കൂട്ടച്ചിരി..ഈ ചിരി ഒന്നു മനസ്സില്‍ ഓര്‍ത്തു വച്ചോളൂ ഒരു വിറ്റ്‌ വരാനുണ്ട്‌
അവന്മാര്‍ ഈ സംഭവം ഇറക്കിയപ്പോള്‍ ഞങ്ങള്‍ക്കു വാശിയായി.ആയിടക്കാണു ഞാന്‍ രണ്ടു ദിവസത്തെ ലീവിനു വീട്ടില്‍ പോയത്‌.ഞാന്‍ വീട്ടില്‍ പോയപ്പോള്‍ കുറെ മിമിക്രി കാസറ്റ്‌ കേട്ട്‌ വിറ്റുകള്‍ അടിച്ചു മാറ്റി വന്നു.അങ്ങനെ ഞങ്ങളുടെ പരിപാടി ഞങ്ങള്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.
ഈ സമയത്താണു ഞങ്ങളുടെ പുതിയ ഹൗസ്‌ മാസ്റ്റര്‍ ആയി പളനി വേലു സര്‍ ജോയിന്‍ ചെയ്യുന്നത്‌.മലയാളം പതുക്കെ സംസാരിക്കാന്‍ പഠിച്ചു വരുന്നതേയുള്ളു സര്‍ ആ കാലത്ത്‌.പക്ഷെ പറഞ്ഞാല്‍ മനസ്സിലാകും.അങ്ങിനെ ആദ്യത്തെ റോള്‍ കോളിനു പുള്ളിക്കാരന്‍ എത്തി.റോള്‍ കോളിനു പിള്ളേരെ വരിയില്‍ നിര്‍ത്തി നമ്പര്‍ എടുക്കും.അന്ന്‌ ആരും വരിയില്‍ നിന്നിരുന്നില്ല.അപ്പോള്‍ സറിന്റെ ഡയലോഗ്‌-"ആ ണിക്ക ണിക്ക ലൈനിലണിക്ക വരസ്സീല്‍ ണിക്ക".ഇതു കേട്ടതും പിള്ളേര്‍ ചിരി തുടങ്ങി.മുകളില്‍ പറഞ്ഞ വരികളുടേ അര്‍ഥം ഇത്രേയുള്ളൂ"ലൈനില്‍ നില്‍ക്കൂ"!.ഉടന്‍ അടുത്ത ചോദ്യം-"യാര്‌ ഇങ്കെ മിമിക്രി കാട്ടും?"കേട്ടതും ഞങ്ങള്‍ കൈകള്‍ പൊക്കി.അങ്ങിനെ ആദ്യത്തെ പരിപാടി ആരംഭിച്ചു.
സുപ്രഭാതമായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഐറ്റം.പി എസ്‌ പാടുന്നു,ഷാര്‍വിന്‍ കിളിയുടെ ശബ്ദം ഉണ്ടാക്കുന്നു,ഞാന്‍ കാറ്റിന്റെ ശബ്ദം,ജിനീഷും കാളിയും ഉടുക്കു കൊട്ട്‌...അടുത്ത ഐറ്റം പാമ്പാട്ടിയുടെ ശബ്ദമായിരുന്നു.ഷാര്‍വിന്‍ ങേ എന്നു കരഞ്ഞു കൊണ്ടു കഴുത്തിലിടിച്ചു പാമ്പാട്ടിയുടെ ശബ്ദമുണ്ടാക്കി.
അന്നത്തെ ഞങ്ങളുടെ വെറൊരു ഹിറ്റ്‌ ഐറ്റം ആയിരുന്നു "മുട്ടനാട്‌"സംഭവം ഞാന്‍ വിവരിക്കാം-2 അയല്‍ക്കാര്‍. ഒരുത്തന്റെ ആട്‌ മറ്റൊരുത്തന്റെ മാവിന്റെ ഇല തിന്നുന്നു..അയല്‍ക്കാര്‍ തമ്മില്‍ ഇടി ആകുന്നു.പി എസും ഷാര്‍വിനും ആയിരുന്നു അയല്‍ക്കാര്‍.പ്രശ്നം സോള്‍വ്‌ ചെയ്യാനയി പള്ളിയിലെ അച്ചന്‍ എത്തുന്നു.കാളിയാണ്‌ പള്ളിയിലെ അച്ചന്‍ സംഭവം പി എസ്‌ അച്ചനോട്‌ വിവരിക്കുന്നു."അതില്ലെ അച്ചോ..ഇയാളുടെ ആട്‌ എന്റെ മാവിന്റെ ഇല തിന്നു".അപ്പോള്‍ അച്ചന്‍-"അവ ദൈവത്തിന്റെ കുഞ്ഞാടുകളാണു മക്കളേ.." ഉടന്‍ തന്നെ പി എസ്‌ അലറുന്നു-"കുഞ്ഞാടൊന്നുമല്ല അച്ചോ..അതൊരു അസ്സല്‍ മുട്ടനാടാ..."!
സദസ്സില്‍ കൂട്ടച്ചിരി.ഈ ചിരിയാണു ഞാന്‍ നേരത്തെ നിങ്ങളൊടു ഓര്‍ത്തു വയ്ക്കാന്‍ പറഞ്ഞത്‌..അന്നു ഞങ്ങള്‍ കരുതിയത്‌ ആളുകള്‍ ശരിക്കും ചിരി വന്നിട്ട്‌ ചിരിക്കുന്നതാണ്‌ എന്നായിരുന്നു പക്ഷെ പിന്നീട്‌ ഞങ്ങള്‍ സീനിയേഴ്സ്‌ ആയപ്പോള്‍ മനസ്സിലായി ആ ചിരി എന്തായിരുന്നെന്ന്‌...ആ ചിരി കിട്ടിയവരില്‍ നവോദയ ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ വരെ ഉള്‍പ്പെടും.

എന്തൊക്കെയായാലും സംഭവം പളനിക്ക്‌ ഇഷ്ടമായി.പുള്ളി പറഞ്ഞു-"ആ ണീങ്ക അടുത്ത ആനുവല്‍ ഡെയ്‌ വരുമ്പോത്‌ പെര്‍ഫോം പണ്ണണം.!!".ഞങ്ങള്‍ക്കു സന്തോഷമായി ആദ്യമയി തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
അങ്ങിനെ ആനുവല്‍ ഡെയ്‌ അടുത്തെത്തി.പളനി സര്‍ പറഞ്ഞതു പോലെ തന്നെ വന്ന്‌ പ്രോഗ്രാമിന്‌ ഞങ്ങളുടെ പേര്‌ ചേര്‍ത്തു പോയി.ഞങ്ങള്‍ റിഹെഴ്സല്‍ തുടങ്ങി.അന്ന്‌ വീട്ടുകാരുമായി ബന്ധപ്പെടാനുള്ളാ ഏക മാര്‍ഗം കത്തുകളാണ്‌.അതും ടീച്ചേഴ്സിന്റെ സെന്‍സര്‍ കട്ട്‌ കഴിഞ്ഞു മാത്രമേ പോസ്റ്റ്‌ ചെയ്യാന്‍ പാടുള്ളൂ.ഞാനും ഒരു കത്തെഴുതി വീട്ടില്‍ പ്രോഗ്രാമിനെ കുറിച്ച്‌ അറിയിച്ചു.
അങ്ങിനെ ആനുവല്‍ ഡെയുടെ ഫൈനല്‍ റിഹേഴ്സല്‍ നടന്നു കൊണ്ടിരിക്കുന്നു.ഞങ്ങളുടെ പരിപാടിയുടെ പേരു മത്രം വിളിച്ചില്ല അന്വേഷിച്ചപ്പൊള്‍ ചേട്ടന്മാര്‍ പറഞ്ഞു-"നിങ്ങള്‍ക്ക്‌ റിഹേര്‍സല്‍ ആവശ്യമില്ല നേരിട്ടു കയറി അവതരിപ്പിച്ചോളൂ"
ആനുവല്‍ ഡേ വൈകീട്ട്‌ ആറു മണി തോട്ടാണ്‌ .പാരന്റ്സ്‌ എല്ലാം വരും. പരിപാടി കഴിയുമ്പോള്‍ എല്ലാവര്‍ക്കും. വീട്ടില്‍ പോകുകയും ചെയ്യാം..അന്നു അഛന്‍ വന്നപ്പോള്‍ കയ്യില്‍ ഒറു ബാഗ്‌ ഉണ്ടായിരുന്നു.ഞാന്‍ എന്താണെന്നു തിരക്കിയപ്പോള്‍ അഛന്‍ പറഞ്ഞു-"ഇത്‌ ഒരു ടേപ്പ്‌ റെക്കോര്‍ഡര്‍ ആണ്‌.നിന്റെ പരിപാടി റെക്കോര്‍ഡ്‌ ചെയ്യാനാണ്‌".ഞാന്‍ അപ്പോള്‍ മനസ്സില്‍ സന്തോഷിച്ചു "എന്റെ മാതാപിതാക്കള്‍ എന്റെ അഭിരുചികള്‍ മനസ്സിലാക്കിയിരിക്കുന്നു .അവര്‍ എന്നെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്‌."!
പരിപാടികള്‍ തുടങ്ങി .സമയം കടന്നു പോയി.ഭരതനാട്യം ,കുച്ചിപ്പുടി മുതലായ ഐറ്റംസ്‌ തകര്‍ത്തു കൊണ്ടിരിക്കുന്നു.അഛന്‍ വാച്ചില്‍ നോക്കി.സമയം 11 മണി.!അഛന്‍ പതുക്കെ എഴുന്നേറ്റു ചെന്ന്‌ സ്റ്റേജിന്റെ പുറകില്‍ ചെന്നു അന്വേഷിക്കുന്നു.അപ്പോളല്ലേ വിറ്റ്‌ അറിയുന്നത്‌.പരിപാടി പോയിട്ട്‌ ഞങ്ങളുടെ പേരു പോലും അവിടാര്‍ക്കും അറിയില്ലെന്ന്‌.അന്ന് അഛന്‍ തിരിച്ചു വന്ന് സംഭവം വിവരിച്ചപ്പോള്‍ ഞാന്‍ ചമ്മിയത്‌ ഇന്നും എന്റെ മനസ്സിലുണ്ട്‌.

വാല്‍കഷണം:-ഇങ്ങിനെ എന്റെ ആദ്യത്തെ പെര്‍ഫൊമന്‍സ്‌ കുളമായെങ്കിലും ഞാന്‍ നിര്‍ത്തിയില്ല..പിന്നേയും പല വിറ്റുകളും നടന്നു അതെല്ലാം ഇനി പിന്നൊരു ബ്ലോഗിലകാം

*ചീള്‌=വിറ്റ്‌

വിട,
നിഖില്‍

1 comment:

valmeeki said...

വായിക്കുവാന്‍ പലസ്ഥലത്തും കഴിയുന്നില്ല. എന്‍െറ മാത്രം പ്രശ്നമാണോ? ഏതു ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്?